Kerala
പുനലൂർ: കുടുംബ പ്രശ്നങ്ങളെത്തുടർന്നു പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചയാൾ തീ കൊളുത്തി ജീവനൊടുക്കി. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലായിരുന്നു മരണം. പിറവന്തൂർ കുരിയോട്ടുമല ആദിവാസി ഉന്നതിയിലെ സുരേഷ് (36) ആണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ രാവിലെ 10.30 ഓടെ പുനലൂർ സ്റ്റേഷനു മുന്നിലായിരുന്നു യുവാവ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് ഉണ്ടായ കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യ ചെല്ലമ്മ (24)നൽകിയ പരാതിയിലാണ് പോലീസ് ഇരുവരെയും ഇന്നലെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഇയാൾ സ്റ്റേഷനിൽ എത്തുമ്പോൾ ഭാര്യ ഇവിടെയുണ്ടായിരുന്നു. ഈ സമയം സ്റ്റേഷനിലേക്കുള്ള വഴിയിൽ വച്ച് ഇയാൾ കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയശേഷം സ്റ്റേഷനിലേക്ക് ഓടിക്കയറി.
തീ ആളിപ്പടരുന്നതു കണ്ട് ആളുകൾ ബഹളം ഉണ്ടാക്കിയതോടെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനകം കുഴഞ്ഞുവീണ സുരേഷിനെ പോലീസുകാർ ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യയെയും മക്കളെയും നിരന്തരം ഉപദ്രവിക്കുന്ന ഇയാൾക്കെതിരേ മുമ്പും ഭാര്യയുടെ പരാതി ഉണ്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
District News
കോളിച്ചാൽ: അബദ്ധത്തിൽ എലിവിഷം ഉള്ളിൽച്ചെന്ന് ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കോളിച്ചാൽ മൊട്ടയംകൊച്ചി ഒണിയത്ത് സജീവനെ(55)യാണ് ഇന്നലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സജീവന്റെ ഭാര്യ ബി.വി. ശോഭന(53)മരിച്ചത്. ജനുവരി 28ന് രാത്രി എലിയെ കൊല്ലാൻ വിഷം വയ്ക്കുന്നതിനിടെ തൊട്ടടുത്തുണ്ടായിരുന്ന ഗ്ലാസിലേക്ക് അല്പം വിഷം തെറിച്ചുവീഴുകയും അല്പനേരത്തിനു ശേഷം അബദ്ധത്തിൽ ആ ഗ്ലാസിലെ വെള്ളം ശോഭന കുടിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്.
പിന്നീട് അവശത അവുഭവപ്പെട്ടതോടെയാണ് സംഭവം വീട്ടിലുള്ളവരോട് പറഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശോഭന മരിച്ചത്. ഇതിനു ശേഷം സജീവൻ കടുത്ത മാനസിക വിഷമത്തിലായിരുന്നതായി പറയപ്പെടുന്നു. മക്കൾ: സനീഷ്, സചിത്ര. മരുമക്കൾ: ശാന്തി, സനീഷ്.
National
ജമ്മു: ജമ്മു കാഷ്മീരിലെ സൈനിക ക്യാന്പിൽ സൈനികൻ ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിനാലുകാരനായ അഗ്നിവീറാണ് ജീവനൊടുക്കിയത്.
ഗാർഡ് ഡ്യൂട്ടിയിലായിരുന്ന അഗ്നിവീർ സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ച സൈനികന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥനാർഥി ഇ. മഹാദേവപ്പ (45) ജീവനൊടുക്കി.
മക്താൽ മുനിസിപ്പിലാറ്റിയിലെ സ്ഥാനാർഥിയായ ഇദ്ദേഹത്തെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കോൺഗ്രസിന്റെ ഭീഷണി മൂലമാണ് മഹാദേവപ്പ ജീവനൊടുക്കിയതെന്നു ബിജെപി ആരോപിച്ചു. തെലുങ്കാന ഡിജിപി ഓഫീസിലേക്കു ബിജെപി പ്രതിഷേധ മാർച്ച് നടത്തി.
National
ഹൈദരാബാദ്: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ച നിലയിൽ. സൂററാം സ്വദേശി രവീന്ദർ (24) ആണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. ബന്ധുവിന്റെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
തൊഴിൽരഹിതനായ രവീന്ദർ മുന്പ് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. മരിക്കുന്നതിന് മുന്പ് രവീന്ദർ സെൽഫി വീഡിയോ റിക്കാർഡ് ചെയ്തതിരുന്നു. സെൽഫിയെടുത്ത മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഓൺലൈൻ ഗെയിം കളിച്ചതിലൂടെ തനിക്ക് പണം നഷ്ടപ്പെട്ടതായി യുവാവ് പറയുന്നുണ്ട്. എന്നാൽ എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നു പോലീസ് പറഞ്ഞു.